24 June 2009

പ്രണാമം

1
കണ്‍കളില്‍ കര്‍പൂര കാഴ്ചയായ്‌ പൂക്കുന്ന
കരളില്‍ കുളിര്‍ മഴയായ്‌ പെയ്‌തിറങ്ങുന്ന
കൂരിരുട്ടില്‍ നെയ്‌തിരികള്‍ കൊളുത്തുന്ന
താര ദേവതകളെ കൈ തൊഴുന്നേന്‍.

തേന്‍പേറും സ്വപ്‌നങ്ങളുള്ളിലൊതുക്കി - പൂ
മൊട്ടുപോല്‍ കൂപ്പി നമിച്ചു നില്‍ക്കേ
മാഞ്ഞു പോകുന്നുവോ താര ദേവതകളേ
കാഞ്ഞു പോകുന്നെന്‍ കിനാവുകളും.

2
ചന്ദ്രികേ നീയെന്നുമെന്റെ ദൃഷ്‌ടിക്കുള്ളില്‍
ദേവിയായെന്നും തിളങ്ങീടുമോ
അല്ല നീയും താര വൃന്ദങ്ങളെപ്പോലെ
അന്ധകാരത്തിലലിഞ്ഞീടുമോ ?

നിന്റെ പ്രഭാവലയത്തിലെന്‍ ദൗര്‍ബല്യം
നിന്നെ പ്രണമിയ്‌ക്കാന്‍ കല്പിക്കുന്നു
നിന്റെ വെള്ളി വെളിച്ചവും ക്ഷണികമോ
നിന്നെയും ചന്ദ്രികേ കയ്യൊഴിഞ്ഞേന്‍..

3
ദിവ്യ ജ്യോതിസ്സേ നിന്‍ പ്രഭയേറ്റുണരാനായ്
തപം ചെയ്‌തിരിപ്പൂ മലരും തളിരും
നീ പൂര്‍വ്വ ദിക്കിലുദിച്ചു നിന്നീടുകില്‍
‍നീയാണെന്‍ സര്‍വേശന്‍ അഗ്നി ദേവാ..

4
ആരാണ്‌ ഭ്രമണ പദമൊരുക്കിക്കൊണ്ടീ
ഗോളങ്ങളെ തേരു തെളിച്ചീടുന്നു
ആജ്ഞാനുസാരികളാം ഗോളവ്യൂഹത്തെ
എന്തിനു ഞാന്‍ പ്രകീര്‍ത്തിച്ചിടുന്നൂ...

5
പ്രണമിച്ചിടട്ടെ ഞാന്‍ പ്രണമിച്ചിടട്ടെ ഞാന്‍
ബ്രഹ്മാവിനെ പ്രണമിച്ചിടട്ടെ
ബ്രഹ്മാണ്ഡങ്ങള്‍ക്കൊക്കെ
പാഥേയം തീര്‍‍ത്തൊരാ
ബ്രഹ്മാവിനെ പ്രണമിച്ചിടട്ടെ...

12 March 2009

നെല്ലിയ്‌ക്ക,അമേരിയ്‌ക്ക













നെല്ലിയ്‌ക്ക:
കയ്‌ക്കും
പുളിയ്‌ക്കും
മധുരിയ്‌ക്കും.

***

അമേരിയ്‌ക്ക:
മധുരിയ്‌ക്കും
പുളിയ്‌ക്കും
കയ്‌ക്കും.

11 March 2009

നബി ചരിതം വെറും കഥാ കഥനമല്ല


നബി ചരിതം വെറും കഥാ കഥനമല്ല . ഒരു വ്യക്തിയുടെ കേവല ജീവിത രേഖയുമല്ല . മാനവ ചരിത്രത്തിലെ അതുല്യമായ വിശുദ്ധവിപ്ലവത്തിന്റെ കേന്ദ്ര ബിന്ദു മുഹമ്മദ്‌ നബിയുടെ വ്യക്തിത്വമാണു.അബൂബക്കര്‍ , ഉമര്‍ , ഉസ്മാന്‍, അലി , ജഅഫര്‍ , ഹംസ , ബിലാല്‍ യാസിര്‍ അമ്മാര്‍ (റ) തുടങ്ങിയ നബിയുടെ സച്ചരിത സഖാക്കളും - മറുപക്ഷത്ത്‌ - അബൂജഹല്‍ ,അബൂലഹബ്‌ ,ഇബുനു ഉബയ്യ്‌ ,കഅബ്‌ മുതലായവരും .ഖദീജ , ഫത്വിമ , ആയിശ (റ) പോലുള്ള വിശ്വാസിനികളും - ഹിന്ദ്‌ , ഉമ്മുജമീല്‍ , എന്നീ അവിശ്വാസിനികളും.ശത്രുക്കളും മിത്രങ്ങളുമായ വിവിധ തരക്കാരുടെ സഹകരണത്തിന്റെയും സംഘര്‍ഷത്തിന്റെയും ഫലമായാണു ചരിത്രത്തിലെ സുവര്‍ണാധ്യായം വിരചിതമായത്‌ . അതിലുടനീളം പ്രവാചകന്റെ വിശുദ്ധ വ്യക്തിത്വം നിറഞ്ഞ്‌ നില്‍ക്കുന്നു . ഈ ധര്‍മാധര്‍മ സംഘര്‍ഷത്തില്‍ നിന്ന് വേര്‍പെടുത്തി നബി ചരിതം ഗ്രഹിക്കാന്‍ കഴിയില്ല .നബി പരിവ്രാചകനായിരുന്നില്ല . നിശ്ചേതനവും നിരുപദ്രവിയും ആയ ഒരു മതത്തിന്റെ വക്താവായിരുന്നില്ല .പൂജാ പടങ്ങളുടെ രീതി വിശദീകരിക്കുകയൊ ധര്‍മോപദേശങ്ങള്‍ നല്‍കുകയൊ ശുപാര്‍ശചെയ്യുകയൊ ആയിരുന്നില്ല അവിടുത്തെ ഉത്തരവാദിത്തം . ദൈവ ഭക്തിയിലൂന്നിയ തത്വ ദീക്ഷയും ഉത്തമ സ്വഭാവ ഗുണങ്ങളുമായി തന്റെ നേതൃത്വത്തില്‍ സത്യ ദീനിനെ ഇതര ദര്‍ശനങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മതങ്ങള്‍ക്കും മേല്‍ അതിജയിപ്പിക്കാന്‍ കരുത്തുറ്റ ഒരു വൃത്തത്തെ രൂപപ്പെടുത്തുകയായിരുന്നു.പ്രവാചക താല്‍പര്യം ഖുര്‍ആന്‍ വിവരിക്കുന്നതും ഇങ്ങനെ യാണു.സ്വന്തം നിയോഗ താല്‍പര്യത്തെക്കുറിച്ച്‌ പ്രവാചകന്‍ തുടക്കം മുതലേ ബോധവാനായിരുന്നു വെന്ന് ഒന്നു രണ്ട്‌ സന്ദര്‍ഭങ്ങളില്‍ അവിടുന്ന് നടത്തിയ പ്രസ്താവനകള്‍ വിശദമാക്കുന്നു.പ്രബോധനത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഹാശിം കുടുംബത്തെ വിരുന്ന് വിളിച്ച്‌ പ്രവാചകന്‍ അവിടെ വെച്ച്‌ നടത്തിയ ലഘു ഭാഷണത്തില്‍ പറഞ്ഞു" എന്റെ സന്ദേശം നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ അതുവഴി നിങ്ങള്‍ക്ക്‌ ഐഹിക ക്ഷേമവും പാരത്രിക മോക്ഷവും ലഭിക്കും"ഇസ്ലാമിന്റെ ആദ്യ നാളുകളില്‍ ശത്രുക്കളെ അവിടുന്ന് അറിയിച്ചു."ലാ ഇലാഹ ഇല്ലല്ലാ " ഈ ഒരു വാക്യം നിങ്ങള്‍ എന്നില്‍ നിന്നു സ്വീകരിച്ചാല്‍ അറബികളുടെ നേതൃത്വം നിങ്ങള്‍ക്ക്‌ ലഭിയ്ക്കും അനറബികളുടെയും.മറ്റൊരിക്കല്‍ പ്രവാചകന്‍ കഅബയുടെ ചുമരില്‍ ചാരി ഇരിക്കുകയായാണു. ഖുറൈശികളുടെ മൃഗീയ പീഡനത്തിന്നിരയായ ഖബ്ബാബ്‌ നബിയെ സമീപിച്ചു ചോദിച്ചു." അല്ലാഹുവിന്റെ ദൂതരെ അങ്ങ്‌ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലേ"നബി പറഞ്ഞു "നിങ്ങള്‍ക്ക്‌ മുമ്പ്‌ ചിലരെ സത്യത്തിന്റെ എതിരാളികള്‍ കഴുത്തറ്റം മണ്ണില്‍ കുഴിച്ചിട്ട്‌ തല ഈര്‍ന്ന് മുറിച്ച്‌ രണ്ട്‌ കഷ്ണങ്ങളാക്കിയിട്ടുണ്ട്‌. മറ്റ്‌ ചിലരുടെ ശരീരത്തില്‍ നിന്ന് കാരിരുമ്പിന്റെ ചീര്‍പു കൊണ്ട്‌ പച്ച മാംസം ചീകിയെടുത്തിട്ടുണ്ട്‌ എന്നാല്‍ ഈ വക മുറകളൊന്നും സത്യ മാര്‍ഗത്തില്‍ നിന്നൊ വിശ്വാസത്തില്‍ നിന്നൊ അവരെ അകറ്റിയില്ല.അശരണര്‍ക്കും അവശര്‍ക്കും അക്രമ ദുരിതങ്ങളില്‍ നിന്നു സംരക്ഷണവും സാഹോദര്യവും സമത്വവും നീതിയും നിര്‍ഭയത്വവും സുരക്ഷയും പ്രദാനം ചെയ്യുന്ന ഒരു വ്യവസ്ഥയുടെ പൂര്‍ണരൂപം പ്രവാചക സമക്ഷം ഉണ്ടായിരുന്നു.പ്രവാചക വിപ്ലവത്തിന്റെ അടിത്തറ ഉത്തമ വാക്യം ആയിരുന്നു. അഥവാ ഈ പ്രപഞ്ചത്തിന്റെയും മാനവ കുലത്തിന്റെയും ഇലാഹ്‌ ഒരേ ഒരുവനാണു.സമര്‍പണം അവനു മാത്രം.അവന്റെ നിയമവും ശാസനയും മാത്രമേ നടപ്പിലാക്കാവൂ.ആവശ്യങ്ങള്‍ അവനോട്‌ മാത്രമേ ചോദിക്കാവൂ നേര്‍ച്ച അവനേ സമര്‍പ്പിക്കാവൂ.കര്‍മ്മ ഫലങ്ങളുടെ റിപ്പോര്‍ട്ട്‌ മന്‍ഷ്യനു നല്‍കുന്നതും രക്ഷാ ശിക്ഷകള്‍ നടപ്പിലാക്കുന്നതും അവനാണു.ജീവിതം മരണം അരോഗ്യം ഐശ്വര്യം സമാധാനം പ്രതാപം എല്ലാം അവനില്‍ നിന്നാണു. ജീവിതത്തില്‍ മറ്റൊരു ആരാധ്യനും അധികൃതരും ഉണ്ടായിക്കുടാ.ഒരു സവിശേഷ ചക്രവര്‍ത്തി, ഭരണധികാരി,കുടുംബം,കുബേരന്‍,പുരോഹിതന്‍,പ്രമാണി എന്തിന്നേറെ സ്വന്തം മനസ്സ്‌ പോലും ദൈവമായിക്കുടാ.അല്ലാഹുവിനെ കൂടാതെ ദിവ്യത്വം നല്‍കപ്പെടുകയൊ നിയമം നടപ്പിലാക്കുകയൊ മറ്റുള്ളവരുടെ ശിരസ്സുകള്‍ തനിക്കുമുന്നില്‍ കുനിപ്പിക്കുകയൊ ലോകരുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് വാദിക്കുകയൊ ചെയ്യുന്ന സകലതും ദൈവേതര ശക്തിയായ താഗൂത്തിന്റെ റോളാണു നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്‌.പ്രവാചക വിപ്ലവത്തിന്റെ വിസ്മയകരമായ വശങ്ങളിലൊന്ന് അവിടുത്തെ സന്ദേശം സ്വീകരിച്ച ഒരു വ്യക്തി അടിമുടി മാറുന്നു വെന്നതാണു അവന്റെ ബുദ്ധിമണ്ഡലം,വിചാര വികാരങ്ങള്‍, താല്‍പര്യങ്ങള്‍ സ്വഭാവ ശീലങ്ങള്‍ തുടങ്ങി സകലതും സമ്പൂര്‍ണ മാറ്റത്തിന്ന് വിധേയമാവുകയാണു.കള്ളനു കൊള്ളക്കാരനും ആയിരുന്നയാള്‍ ജനങ്ങളുടെ സ്വത്ത്‌ സൂക്ഷിപ്പ്‌ കാരനാകുന്നു.വ്യഭിചാരി മറ്റുള്ളവരുടെ പാതിവ്രത്യം സംരക്ഷിക്കുന്നു.പലിശതിന്നിരുന്നവന്‍ തന്റെ സമ്പാദ്യം മുഴുവന്‍ ദീനിനും പാവങ്ങള്‍ക്കും ലോഭമില്ലാതെ ചെലവഴിക്കുന്നു.അഹങ്കാരത്തിന്റെ ആള്‍ രൂപമായി തിരു സന്നിധിയില്‍ വന്നിരുന്നവര്‍ വിനയത്തിന്റെ നിറകുടമായി മാറുന്നു.സ്വാര്‍ഥംഭരിയായിവന്നവന്‍ ഒരു ഉന്നത ലക്ഷ്യത്തിനു വേണ്ടി തന്റെ താല്‍പര്യങ്ങളെ പണയം വെയ്ക്കാന്‍ സന്നദ്ധനാകുന്നു.പാമരന്‍ വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്കുയരുന്നു. ഒട്ടകത്തെ മേച്ചു നടന്നവന്‍ സമൂഹത്തിന്റെ നായകാനാകുന്നു.അവശ വിഭാഗത്തില്‍ പെട്ട അടിമകളും പരിചാരകരും നിഷ്ഠൂര മര്‍ദനം കൊണ്ട്‌ ശത്രുക്കള്‍ക്ക്‌ മനം മാറ്റാനൊ വിശ്വാസം തകര്‍ക്കാനൊ സാധിക്കാത്തവിധം ധീരരും ശൂരരുമാകുന്നു.കഴിഞ്ഞ്‌ പോയ സമൂഹം അനുഭവിക്കേണ്ടിവന്ന അനുഭവങ്ങള്‍ക്ക്‌ സമാനമായവ ഈ മില്ലീനിയത്തിലും തുടങ്ങി കഴിഞ്ഞിരിക്കുന്നു.അതിനാല്‍ പ്രവാചകന്‍ നടത്തിയ പ്രവചനം കാത്തിരിക്കാന്‍ വിശ്വാസികള്‍ക്ക്‌ സമയമായിരിക്കുന്നു.
Rasool

15 January 2009

യുഗപ്പിറവിയുടെ നിലാവൊളിയും കാത്ത്‌


മണലാരണ്യത്തിലെ നീരുറവ പരന്നൊഴുകന്നതും
പിതാവിന്റെ പാദമുദ്രയിലൂടെ
പ്രതിനിധികള്‍ നടന്ന് വരുന്നതും
സത്യ സാക്ഷ്യത്തിന്റെ ചൂണ്ട്‌ വിരല്‍
പ്രാര്‍ഥനയ്‌ക്കും ധര്‍മ്മ സമരത്തിനും
ദിശാ ബോധം നല്‍കുന്നതും.
സമര്‍പ്പണ ശീലം
സാഷ്‌ടാംഗത്തിലും
ജീവിതത്തിലും
പ്രകടമാകുന്നതും
ജീവനുള്ള വചനങ്ങളെ സ്വാംശീകരിച്ച്‌
ആത്മാവിനും
അനുഭവ ലോകത്തിനും
ഊര്‍ജ്ജമാകുന്നതും
പ്രകൃതിയുടെ തേട്ടമാണ്‌.
.................................
രക്തക്കറയുള്ള വിപ്‌ളവ സൂക്തം
ആത്മാര്‍ഥമായി നെഞ്ചിലേറ്റി
തകര്‍ന്നടിഞ്ഞ
ചോന്ന താഴ്‌വര
ചരിത്രമായി.
....................................
പ്രകൃതിയുടെ നീരൊഴുക്ക്
ഊറ്റിക്കുടിക്കുന്ന
വെറിയന്റെ
ഭൗതികാസക്തിയുടെ
ദാഹം തിരിച്ചറിഞ്ഞ
പുതു ലോക ക്രമത്തിന്റെ ഇരകള്‍
മോചകനെ തിരയുകയാണ്.
.........................................
പരിപാലകരില്ലാതെ കരിഞ്ഞുണങ്ങിയ
പാട ശേഖരങ്ങളിലാണ്‌
മണ്ണിന്റെ മക്കളുടെ പ്രതീക്ഷ ..

....................................
വറ്റിപ്പോകാത്ത
സംസ്‌കൃതിയുടെ മടിത്തട്ടില്‍
വഴികാട്ടിയുടെ ചൂണ്ട്‌ പലകയും
കെട്ട്‌ പോകാത്ത വിളക്ക് മാടവും
കേട്‌ പറ്റാത്ത രാജ പാതയും
ജീവനുള്ളവര്‍ക്ക്‌ വേണ്ടി
കാത്ത്‌ കിടക്കുകയാണ്‌.
യുഗപ്പിറവിയുടെ നിലാവൊളിയും കാത്ത്‌.
Manjiyil

08 January 2009

പനിനീര്‍ പൂവേ




മുള്‍ ചെടിയില്‍ വിരിഞ്ഞപൂവെന്റെ കണ്ണാല്‍
കവര്‍ന്നപ്പോളുള്ളം ചൊല്ലുന്നു മൂകം
പൂവേ പനിനീര്‍ പൂവേ
മധു ചുരത്താനും മണം പരത്താനും
പേറുന്നു മുള്‍ കിരീടം നീ
ആശിച്ചു പോയിരു കാലികള്‍
മാനുജര്‍


കണ്ടെങ്കിലൊരുവട്ടമെങ്കിലും നിന്നെ
അറിഞ്ഞെങ്കിലൊരുവട്ടമെങ്കിലും പൂവേ.

സന്ദര്‍ശകര്‍ക്ക്‌ നന്ദി